മുസ്ലീങ്ങള്‍ കുറ്റകൃത്യ വാസനയുള്ളവരെന്ന് രാജ്യത്തെ രണ്ടിലൊന്ന് പോലീസുകാരും വിശ്വസിക്കുന്നു; സർവേ റിപ്പോർട്ട് പുറത്ത്
ഇന്ത്യയിലെ രണ്ടിലൊന്ന് പൊലീസുകാരും മുസ്ലീങ്ങള്‍ കുറ്റകൃത്യ വാസനയുള്ളവരാണെന്ന് വിശ്വസിക്കുന്നുവെന്ന് സ്റ്റാറ്റസ് ഓഫ് പോലീസിംഗ് ഇൻ ഇന്ത്യ 2019 റിപ്പോർട്ട്. സെന്‍റർ ഫോർ ദി സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസിന്‍റെ ലോക്‌നീതി പ്രോഗ്രാമും കോമൺകോസ് എന്ന സർക്കാരിതര സംഘടനയും സംയുക്തമായി പോലീസിന്‍റെ കാര്യക്ഷമതയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ച് നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലുള്ള മുസ്ലിം വിഭാഗം സ്വാഭാവിക കുറ്റകൃത്യ വാസനയുള്ളവരാണെന്നും ഭൂരിപക്ഷം പോലീസ് ജീവനക്കാരും വിശ്വസിക്കുന്നു. രാജ്യത്തെ മറ്റുള്ള വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലീങ്ങളാണ് ക്രിമിനല്‍ കേസുകളില്‍ കൂടുതലും പ്രതികളെന്നാണ് പോലീസുകാര്‍ പറയുന്ന കാരണം. യുപി, കര്‍ണാടക സംസ്ഥാനങ്ങളിലെ പോലീസ്, ദലിത് വിഭാഗങ്ങളും കുറ്റവാസന കൂടുതലുള്ളവരാണെന്ന് വിശ്വസിക്കുന്നു.
അതേസമയം ഇന്ത്യയിലെ ഉന്നത ജാതിക്കാര്‍ കുറ്റം ചെയ്യുന്നത് കുറവാണെന്നാണ് 51 ശതമാനം പോലീസുകാരും വിശ്വസിക്കുന്നത്. മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങളിലാണ് കുറ്റവാസന കൂടുതലുള്ളതെന്നും മിക്ക സംസ്ഥാനങ്ങളിലെ പോലീസുകാരും പറയുന്നു. മുൻ സുപ്രീം കോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് ജെ ചെലമേശ്വർ ആണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.