വാഹന രജിസ്ട്രേഷൻ തട്ടിപ്പ്; അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നു; സുരേഷ് ഗോപിക്കെതിരെ നിയമനടപടി തുടരും
വാഹന രജിസ്ട്രേഷൻ നടത്തിയതിൽ തട്ടിപ്പ് കാണിച്ച കേസിൽ ചലച്ചിത്ര താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. നടി അമലാ പോൾ പോണ്ടിച്ചേരിയിൽ നിന്നാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അതിനാൽ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. അമല വാഹനം രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ചത് വ്യാജ രേഖകൾ ആണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
പക്ഷെ ഇതിൽ നടപടി എടുക്കേണ്ടത് പുതുച്ചേരി സർക്കാരെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, കേസിൽ സുരേഷ് ഗോപിക്കെതിരായ നിയമനടപടി തുടരും. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവയാണ് സുരേഷ് ഗോപിക്കെതിരായ കേസുകൾ.
പുതുച്ചേരിയിലുള്ള തിലാസപ്പെട്ടിൽ വാടകയ്ക്കു താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമലാ പോൾ തന്റെ ബെൻസ് കാർ രജിസ്റ്റർ ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.തുടർ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.ഫഹദ് 2015 ലും 2016 രണ്ട് കാറുകൾ വ്യാജ വിലാസത്തിൽ ഫഹദ് ഫാസിൽ രജിസ്റ്റർ ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു.
ഡൽഹിയിലുള്ള വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. തന്റെ വാഹന രജിസ്ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പോലീസിനോട് പറഞ്ഞിരുന്നു.