രണ്ടുകോടി ദിർഹം തട്ടിച്ചെന്ന് പരാതി: ഗോകുലം ഗോപാലന്റെ മകന്‍ യുഎഇയില്‍ അറസ്റ്റിൽ
ദുബായ്: സാമ്പത്തികതട്ടിപ്പു കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലൻ യുഎഇയില്‍ അറസ്റ്റില്‍. രണ്ടു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 39 കോടി ഇന്ത്യൻ രൂപ) ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴ്‌നാട് സ്വദേശി രമണിയാണ് ബൈജുവിനെതിരെ പരാതി നല്‍കിയത്. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു പുറത്തുപോകാന്‍ വിലക്കുള്ള ബൈജു, ഒമാൻ വഴി കേരളത്തിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്. പാസ്പോർട്ടിൽ വ്യാജ എക്സിറ്റ് സീൽ പതിച്ചു റോഡുമാർഗമാണ് ഒമാനിലേക്ക് കടന്നത്.
രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ബൈജു ഗോപാലന്‍ അൽഐൻ ജയിലാണ് ഇപ്പോഴുള്ളത്.
ബൈജുവിന്റെ പാസ് പോര്‍ട്ട് അൽഐന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിടിച്ചുവെച്ചിരിക്കുകയാണ്.ചെക്ക് കേസിന് പുറമെ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്.
ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടർ ആണ് ബൈജു ഗോപാലൻ.