മുംബൈയില്‍ വഴിയോര കച്ചവടക്കാരനായ മലയാളിയെ തലക്കടിച്ചു കൊലപ്പെടുത്തി

single-img
27 August 2019

വഴിയോര കച്ചവടം ചെയ്തിരുന്ന മലയാളിയെ മുംബൈയില്‍ തലക്കടിച്ചു കൊലപ്പെടുത്തി. മുംബൈയിലെ ബോംബെ മെട്രോ ഹോസ്പിറ്റലിന് മുൻപിൽ ഇളനീർ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദാലിയാണ് കൊല്ലപ്പെട്ടത്. മുഹമ്മദാലി നടത്തിയിരുന്ന കടയ്ക്ക് മുൻപിൽ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തര്‍ക്കത്തിലായി. തർക്കത്തിനിടെ യുവാക്കള്‍ ഇന്റർലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകിൽ അടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ആസാദ് മൈതാന്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമീപത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. മുഹമ്മദാലിയുടെ മൃതദേഹം ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.