വാഹന വിപണിയില്‍ പ്രതിസന്ധി; 3,000 ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനവുമായി മാരുതി സുസുക്കി
ഇന്ത്യന്‍ വാഹന വിപണിയില്‍ സമീപ കാലത്തായി തുടരുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് 3,000 താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ പദ്ധതിയിട്ട് മാരുതി സുസുക്കി. വിപണിയിലെ ആവശ്യകതയിലുണ്ടായ വലിയ കുറവാണ് കമ്പനിയെ ഇതുപോലെ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കി.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും കാറുകളുടെ വിലയിൽ ഗണ്യമായ വർദ്ധനവ് വരുത്തിയെന്നും ഉപഭോക്താക്കളുടെ താങ്ങാനാവുന്ന വിലയെ വിലക്കയറ്റം ബാധിക്കുമെന്നും കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഭാർഗവ ഓഹരി ഉടമകളോട് പറഞ്ഞു.
കഴിഞ്ഞ മാസം തുടർച്ചയായ ഒൻപത് മാസമായി ഇന്ത്യയിലെ വാഹന വിൽപ്പന കുറയുന്നതിനാല്‍ കൂടുതൽ ഓട്ടോമോട്ടീവ് നിർമ്മാതാക്കൾ തൊഴിലാളികളെ പിരിച്ചുവിടുകയും ചെലവ് നിയന്ത്രിക്കാൻ ഉൽപാദനം താൽക്കാലികമായി നിർത്തുകയും ചെയ്യുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യ ഏര്‍പ്പെടുത്തിയ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), ഹൈബ്രിഡ് കാറുകൾ എന്നിവയുടെ നിർമ്മാണത്തിലേക്ക് കമ്പനി നീങ്ങുമെന്നും ഭാര്‍ഗവ പറഞ്ഞു.ഇത്തരത്തിലുള്ള വാഹനങ്ങൾ ഈ വർഷം 50 ശതമാനം വർദ്ധിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ടെന്ന് ഭാർഗവ വ്യക്തമാക്കി.