കെവിന്‍ വധക്കേസ്: പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 40000 രൂപ പിഴയും
കെവിന്‍ വധക്കേസി കുറ്റക്കാരെന്ന് തെളിഞ്ഞ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. കേസ് പരിഗണിച്ച കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇരട്ട ജീവപര്യന്തത്തോടൊപ്പം പത്ത് പ്രതികള്‍ക്കും 40000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ ഇരട്ട ജീവപര്യന്തം പ്രതികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. വിചാരണയ്ക്ക് ശേഷം 10 പ്രതികളും കുറ്റക്കാരാണെന്ന് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു.
പ്രതികളായ സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍,റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. നിയാസ് ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. അതേസമയം നീനുവിന്റെ അച്ഛന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്.
അപൂര്‍വ്വങ്ങളില്‍ അപൂർവം എന്ന വിഭാഗത്തിൽ ഉൾപ്പടുന്ന കേസായി കോടതി ഇതിനെ പരിഗണിച്ചിരുന്നു.
സമാനമായ പഴയ കേസുകളിലെ വിധികള്‍ പരിശോധിച്ചാണ് കോടതി ഈ നിഗമനത്തിലെത്തിയത്. ദുരഭിമാനക്കൊല എന്ന വിഭാഗത്തില്‍ പെടുത്തിയാണ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്.