മോദി അനുകൂല പ്രസ്താവന കെ പി സി സി തരൂരിനോട് വിശദീകരണം തേടും
തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവന നടത്തിയതിൽ കെ പി സി സി ശശി തരൂരിനോട് വിശദീകരണം തേടും. പ്രസ്താവന തിരുത്താത്തതിൽ നേതാക്കൾക്കിടയിൽ അമർഷമുണ്ട്. രമേശ് ചെന്നിത്തല, കെ മുരളീധരൻ, ടി. എൻ പ്രതാപൻ, ബെന്നി ബഹനാൻ തുടങ്ങിയ നേതാക്കൾ പരസ്യമായി നിലപാട് കടുപ്പിച്ചു. അതേസമയം കേരള നേതാക്കൾക്കിടയിൽ ഒറ്റപ്പെടുമ്പോഴും തരൂർ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.
മോദിയെ സ്തുതിക്കണമെങ്കിൽ ബിജെപി യിൽ പോയി സ്തുതിക്കാമെന്ന് മുരളീധരൻ തുറന്നു പറഞ്ഞു. മോഡി സ്തുതിയല്ല കോൺഗ്രസ് നേതാക്കളുടെ ജോലി എന്ന് ബെന്നി ബഹനാൻ ഓർമ്മിപ്പിച്ചു. തുടർന്നാണ് ഇപ്പോൾ വിശദീകരണം ചോദിക്കാനുള്ള തീരുമാനവുമായി കെ പി സി സി മുന്നോട്ടു വരുന്നത്.
മോഡിക്കെതിരെ വിമർശനം നടത്തിയാണ് കേരളത്തിൽ ഇരുപതിൽ 19 സീറ്റും കോൺഗ്രസ് നേടിയതെന്നും, ഇത് മറക്കരുതെന്നും മുരളീധരൻ പറഞ്ഞു. മനസിലാക്കി തിരുത്തിയില്ലെങ്കിൽ ജനങ്ങൾ പഠിപ്പിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം തരൂരിന് പിന്തുണയുമായി ബിജെപി അധ്യക്ഷൻ ശ്രീധരൻപിള്ള രംഗത്തെത്തി. ഇനി ഇക്കാര്യത്തിലെ സോണിയ ഗാന്ധിയുടെ നിലപാടാകും നിർണ്ണയാകം.