കടലിനടിയിലൂടെ ഇന്ത്യ ആക്രമിക്കാൻ പദ്ധതിയിട്ട് ജെയ്ഷെ മുഹമ്മദ്; തടയാൻ സുസജ്ജമെന്ന് നാവിക സേന മേധാവി
മുംബൈ: ഭീകരർ കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് നാവിക സേന. ഏത് തരം ആക്രമണ ശ്രമത്തെയും തടയാൻ ഇന്ത്യൻ നാവിക സേന തയ്യാറാണെന്നും നാവിക സേന മേധാവി അഡ്മിറൽ കരംബീർ സിങ് പറഞ്ഞു.
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഭീകരർ ആക്രമണ രീതി മാറ്റാനിടയുണ്ടെന്ന് ഇന്റെലിജൻസ് റിപ്പോർട്ട് ഉണ്ടെന്നും നാവിക സേനാ മേധാവി വെളിപ്പെടുത്തി. പൂനെയിൽ നടന്ന ജനറൽ ബി.സി. ജോഷി അനുസ്മര ചടങ്ങിലെ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ജെയ്ഷെ മുഹമ്മദ് ഭീരരുടെ മുങ്ങൽ വിദഗ്ധരായ ചാവേറുകൾ കടൽ മാർഗ്ഗമുള്ള ആക്രമണണത്തിന് പരിശീലനം നേടുന്നതായുള്ള വിവരകളാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏതു തരത്തിലുള്ള സാഹസ ആക്രമണ ശ്രമങ്ങളെയും ചെറുത്ത് തോൽപ്പിക്കാൻ നാവികസേന സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2008 ലെ മുംബൈ ആക്രമണത്തിന് ശേഷം തീരസുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തീരസംരക്ഷണ സേന, കോസ്റ്റൽ പൊലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ സുരക്ഷാ സംവീധാനങ്ങളാണ് നാവികസേന ഒരുക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രം തന്ത്രപ്രധാന മേഖലയാണ്. ചൈനീസ് സേനയുടെ സാന്നിധ്യം ഇവിടെ വർധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, പ്രത്യേക നിരീക്ഷണത്തിൽ ആണെന്നും അഡ്മിറൽ വെളിപ്പെടുത്തി. രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലെന്ന് സേന ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.