ജമ്മു – കാശ്മീർ പുനഃസംഘടന പ്രാബല്യത്തിൽ വരുത്താൻ ഉന്നതതല യോഗം
ന്യൂ ഡൽഹി: ജമ്മു കശ്മീർ പുനഃസംഘടന പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. ഹോം സെക്രട്ടറിയുടെ നേതൃത്വത്തിൽ നോർത്ത് ബ്ലോക്കിലാണ് കശ്മീർ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റുന്നത് സംബന്ധിച്ച ചർച്ചയും ഏകോപനവും നടക്കുക.
ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കശ്മീരിൽ സൈനീക നിയന്ത്രണങ്ങൾ തുടരുകയാണ്. ജമ്മു കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാർ 370 ആം വകുപ്പ് റദ്ധാക്കിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരിലെ നേതാക്കളായ ഫൈസൽ ഷാ, ഷെഹലാ റഷീദ് എന്നിവരുൾപ്പെടെ ഏഴ് പേർ സുപ്രിം കോടതിയിൽ ഹർജ്ജി നൽകി. ബുധനാഴ്ച മറ്റു സമാന ഹർജ്ജികൾക്കൊപ്പം സുപ്രിം കോടതി ഇതും പരിഗണക്കും.
സൈനീക നീക്കങ്ങളെയും നിയന്ത്രണങ്ങളെയും തുടർന്നുണ്ടായ സാഹചര്യത്തിൽ കശ്മീരിലെ വിനോദ സഞ്ചാര മേഖല തകർന്നിരുന്നു. ഇത് പരിശോധിക്കാനും ഉത്തേജിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യാനും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ ഉൾപ്പെടുന്ന സംഘം അടുത്ത മാസം കാശ്മീർ സന്ദർശിക്കാൻ പദ്ധതിയുണ്ട്.