മൊബൈലിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ പോലീസ് ഞങ്ങൾക്ക് നേരെ വെടിവെച്ചു; ആക്രമണത്തിനിരയായ 17കാരന്റെ സുഹൃത്തുക്കള്‍ പറയുന്നു

single-img
24 August 2019

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന പിന്നാലെ മേഖലയിലെ യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങള്‍ക്കെതിരെ ആക്രമണം നടന്നതെന്നാണ് കഴിഞ്ഞദിവസം ആക്രമണത്തിന് ഇരയായ 17കാരന്‍ ഹാരിസ് അഹമ്മദിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ശ്രീനഗർ ഫത്തേ കഡല്‍ സ്വദേശിയായ താരിഖ് അഹമ്മദ് കഴിഞ്ഞ മൂന്ന് ദിവസമായി ഷെര്‍ ഇ കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മരണവുമായി മല്ലിടുകയാണ്.

ഹാരിസിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് പെല്ലറ്റുകാരണം ആഴത്തിലുള്ള മുറിവുണ്ട്. ഇയാൾ ചികിത്സയില്‍ കഴിയുന്ന വാര്‍ഡിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ടു ചെയ്തു. വെടിവെപ്പിൽ ചില പെല്ലറ്റുകള്‍ വയറില്‍ തുളച്ചുകയറിയിട്ടുണ്ട്. അതോടൊപ്പം മുഖത്തും തലയിലും കഴുത്തിലും ഷോള്‍ഡറുകളിലുമെല്ലാം പെല്ലറ്റുകളുണ്ട്.’ ഡോക്ടര്‍ പറയുന്നു.

അതേസമയം, അഹമ്മദ് ജീവനോടെ ഇരിക്കുന്നുവെന്നത് അത്ഭുതമാണ് എന്നായിരുന്നു മറ്റൊരു ഡോക്ടര്‍ പറഞ്ഞത്.ഈ മാസം 20ന് രാത്രി അത്താഴവും കഴിച്ച് ശീതളപാനീയം വാങ്ങാനായി രാത്രി ഒമ്പതരയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് അഹമ്മദ് എന്നാണ് അവന്റെ അമ്മാവന്‍ ഫാറൂഖ് അഹമ്മദ് പറയുന്നത്. ആ സമയം കടയുടെ മുമ്പില്‍ കൂടിയിരുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് അവന്‍ പോയി. അവര്‍ അവരുടെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു.

‘ഞങ്ങളുടെ ഷോപ്പിനു മുമ്പിലൂടെ ഒരു പോലീസ് വാഹനം കുതിച്ചു പായുമ്പോള്‍ ഞങ്ങളെല്ലാവരും ഞങ്ങളുടെ മൊബൈലില്‍ കളിക്കുന്ന തിരക്കിലായിരുന്നു. ഒരു ശബ്ദംകേട്ടു. അത് വെടിവെപ്പിന്റെ ശബ്ദമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്ന അടുത്ത നിമിഷം അഹമ്മദ് താഴെ രക്തത്തില്‍ കുളിച്ച് വീണു കിടക്കുന്നതാണ് കണ്ടത്.’ സംഭവത്തിന്റെ ദൃക്‌സാക്ഷിയായ അഹമ്മദിന്റെ സുഹൃത്ത് പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ടു ചെയ്തു.