സംസ്ഥാനം മുഴുവന്‍ തെരഞ്ഞു നടന്ന അബ്ദുള്‍ ഖാദര്‍ റഹീം രണ്ടുതവണ മുന്നില്‍ വന്നിട്ടും തിരിച്ചറിയാതെ പോലീസ്
ഭീകരവാദ ബന്ധം സംശയിച്ച് കേരളം മുഴുവന്‍ പോലീസ് തെരഞ്ഞു നടന്ന അബ്ദുള്‍ ഖാദര്‍ റഹീം ശനിയാഴ്ച രാവിലെ രണ്ട് തവണയാണ് കേരള പോലീസിന് മുന്നില്‍ എത്തിയതെങ്കിലും രണ്ട് തവണയും ഇയാളെ തിരിച്ചറിയാന്‍ പോലീസുകാര്‍ക്കായില്ല. ഇതിൽ ഒരു തവണ റഹീമിന്‍റെ ഫോട്ടോ കാണിച്ച് റഹീമിനോട് തന്നെ ഇയാളെ എവിടെങ്കിലും കണ്ടിരുന്നോ എന്നും പോലീസ് ചോദിച്ചു. രണ്ടു ദിവസങ്ങൾക്ക് മുന്‍പാണ് ബഹ്റെനില്‍ നിന്നും ഒരു യുവതിക്കൊപ്പം അബ്ദുള്‍ ഖാദര്‍ റഹീം കൊച്ചിയില്‍ വിമാനമിറങ്ങിയത്.
ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ശ്രീലങ്കയില്‍ നിന്നും തമിഴ് നാട്ടിലെത്തിയതായി സംശയിക്കുന്ന തീവ്രവാദി സംഘത്തിന് റഹീം സഹായം നല്‍കി എന്ന സൂചനയെ തുടര്‍ന്ന് ഇയാളുടെ വീടും ബന്ധുക്കളും മറ്റു സുഹൃത്തുകളുമെല്ലാം പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കൊപ്പം കൊച്ചിയില്‍ എത്തിയ വയനാട് പുല്‍പ്പള്ളി സ്വദേശിയായ യുവതിയെ ഇന്നു രാവിലെ പോലീസ് ആലുവയിലെ റഹീമിന്‍റെ ഗാരേജില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.
ആ സമയം റഹീം കോഴിക്കോടേക്ക് കടന്നിരുന്നു. ഇയാളുടെ നമ്പറിലേക്ക് യുവതിയുടെ ഫോണില്‍ നിന്നും പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. എന്നാല്‍ അല്‍പസമയത്തിനകം ഈ ഫോണ്‍ ഓണായപ്പോൾ എത്രയും പെട്ടെന്ന് കൊച്ചിയിലെത്തി കീഴടങ്ങാന്‍ പോലീസ്ആവശ്യപ്പെട്ടു. ഇതോടെ ശനിയാഴ്ച രാവിലെ റഹീം കോഴിക്കോട് നിന്നും പുറപ്പെട്ടു.
കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് റഹീം സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ രണ്ട് തവണ പോലീസ് തടഞ്ഞു. ബസിൽ റഹീമിന്‍റെ ഫോട്ടോയുമായാണ് രണ്ടിടത്തും പോലീസുകാര്‍ കയറിയത്. ഒരിടത്ത് റഹീമിന്‍റെ മുന്നിലെത്തിയ പോലീസുകാരന്‍ ഫോട്ടോ കാണിച്ചു കൊടുത്ത ശേഷം ഇയാളെ എവിടെയെങ്കിലും വച്ച് കണ്ടതായി ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇല്ല… എന്നായിരുന്നു റഹീമിന്‍റെ മറുപടി.
ഇത്തരത്തിൽ രണ്ടു പരിശോധനകളേയും അതിജീവിച്ചാണ് റഹീം കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടത്. പിന്നീട് ഹര്‍ജിയും തയ്യാറാക്കി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലെത്തിയ റഹീമിനെ കോടതി നടപടികള്‍ പൂര്‍ത്തിയാവാനുള്ള സമയത്തിനിടെയാണ് പോലീസ് പിടികൂടി കൊണ്ടുപോയത്.