പുത്തുമലയിൽ ദേശീയ ദുരന്തര നിവാരണസേന തെരച്ചില്‍ അവസാനിപ്പിക്കുന്നു; ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരും
മഴക്കെടുതി ദുരന്തം വിതച്ച വയനാട് ജില്ലയിലെ പുത്തുമലയിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള ദേശീയ ദുരന്തര നിവാരണസേനയുടെ തെരച്ചില്‍ അവസാനിപ്പിക്കുന്നു. എന്നാൽ ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരും. മണ്ണിടിച്ചിലിൽ ഇനിയും കണ്ടെത്താനുള്ള അഞ്ചുപേരില്‍ നാലുപേരുടെ ബന്ധുക്കള്‍ തെരച്ചില്‍ നിര്‍ത്തുന്നതിന് സമ്മതിച്ചിരുന്നു.
ഇതിൽ ഒരു കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് ഫയര്‍ഫോഴ്സിന്‍റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നത്. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന തെരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു.
ഇവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ശ്രമങ്ങൾ ഫലം ചെയ്തിരുന്നില്ല.
അഞ്ച് കുടുംബങ്ങളിൽ നാലുപേരുടെ കുടുംബങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന അഭിപ്രായം യോഗത്തില്‍ മുന്നോട്ടുവെച്ചു. പക്ഷെ ഒരിടത്തുകൂടി തെരച്ചില്‍ നടത്തണമെന്ന് കാണാതായ പുത്തുമല സ്വദേശി ഹംസയുടെ മകന്‍ ആവശ്യപ്പെട്ടു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പച്ചക്കാട് ഭാഗത്ത് തെരച്ചില്‍ നടത്തും.