നെടുങ്കണ്ടം കസ്റ്റടിക്കൊല; അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉന്നതർക്ക് പങ്കില്ല, ഇനി സി ബി ഐ അന്വേഷിക്കും
നെടുങ്കണ്ടം കസ്റ്റടി കൊലക്കേസിൽ ഉന്നത ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇല്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. അന്വേഷണം സി ബി ഐ ക്കു കൈമാറിയെന്നും ഇതുവരെ കാര്യക്ഷമമായി തന്നെ അന്വേഷണം നടത്തിയെന്നും 7 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രതികൾ രാജ്‌കുമാറിന്റെ കൈവശം പണമുണ്ടെന്നു മനസിലാക്കി അത് കൈക്കലാക്കാനുള്ള ശ്രമമാണ് നടത്തിയത്. രാജ്‌കുമാറിനെ രണ്ടു തവണ പുറത്തു കൊണ്ടുപോയി ഇത് കണ്ടെത്താൻ ശ്രമിച്ചു. പക്ഷെ കണ്ടെത്താനായില്ല. ഇതുമായി ബന്ധപ്പെട്ടു രാജ്‌കുമാറിനെ ക്രൂരമായി മർധിച്ചു കൊലപ്പെടുത്തി.
എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. അന്വേഷണം സി ബി ഐ ക്കു കൈമാറണമെന്ന രാജ്‌കുമാറിന്റെ കുടുംബാംഗങ്ങളുടെ ഹർജിയിലാണ് ഇടുക്കി ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജോൺസൻ ജോസഫ് കോടതിയിൽ വിശദീകരണ റിപ്പോർട്ട് സമർപ്പിച്ചത്.
ക്രൂര പീഡനം മൂലമുണ്ടായ ഗുരുതര പരിക്കുകൾ രാജ്‌കുമാറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. ആദ്യത്തെ പോസ്റ്റ് മോർടട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റ തെളിവുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണം ന്യുമോണിയയായിരുന്നു.
എന്നാൽ റീ-പോസ്റ്റ്മോർട്ടത്തിൽ ഗുരുതര പരിക്കുകൾ മരണ കാരണം ആകാം എന്ന വ്യക്തത വന്നു.
സാക്ഷിമൊഴികൾ, സി സി ടി വി ദൃശ്യങ്ങൾ, സാഹചര്യത്തെളിവുകൾ, മെഡിക്കൽ രേഖകൾ, തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്നാണ് നിഗമനം. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അന്വേഷണ സംഘം പറയുന്നു.