ആരാധനാലയം തകര്‍ത്തതിനെതിരെ ഡല്‍ഹിയില്‍ ദളിതരുടെ പ്രതിഷേധം; നീലക്കടലായി രാംലീല മൈതാനം
അഞ്ച് നൂറ്റാണ്ടിൽ കൂടുതലായി ദളിതര്‍ ആരാധിച്ചുവന്നിരുന്ന ഡല്‍ഹിയിലെ രവിദാസ് മന്ദിര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ദളിതരുടെ പ്രക്ഷോഭം. ഈ സമയം സെന്‍ട്രല്‍ ദല്‍ഹിയിലെ ഝന്തേവാലനും രാംലീല മൈതാനത്തിനും ഇടയിലെ ഭാഗം പ്രതിഷേധക്കാരെക്കൊണ്ട് നീലക്കടലായി മാറിയിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഈ മാസം 10നാണ് ഡൽഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്.
നീല നിറമുള്ള തൊപ്പികൾ ധരിച്ചും പതാക ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധക്കാര്‍ ഝന്തേവാലനിലെ അംബേദ്കര്‍ ഭവനില്‍ നിന്നും രാംലീല മൈതാനത്തേക്ക് നടന്നു തുടങ്ങിയത്. രാജ്യത്തെ പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, യുപി തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ജയ് ഭീം വിളിച്ചുകൊണ്ടായിരുന്നു നടന്നു നീങ്ങിയത്. ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലം സര്‍ക്കാര്‍ ദളിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.ഈ ആവശ്യം ഉന്നയിച്ചുകൊണ്ട്
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ഡല്‍ഹിയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം തുടങ്ങിയവരും ദളിത് സമുദായത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു.
സുപ്രീം കോടതിയുടെ ഉത്തരവിനെതിരെയല്ല മറിച്ച് ദളിത് സമുദായത്തോട് കാട്ടിയ അനീതിയ്ക്കെതിരെയാണ് ഈ പോരാട്ടമെന്ന് ഗൗതം പറഞ്ഞു.‘ ദളിത് സമുദായത്തിന്റെ ഒരു പ്രതിനിധിയെന്ന നിലയിലാണ് ഞാന്‍ ഇവിടെ എത്തിയത്. മന്ത്രി എന്ന നിലയിലോ രാഷ്ട്രീക്കാരന്‍ എന്ന നിലയിലോ അല്ല. ഞങ്ങള്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ ആദരിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള ദളിത് സമുദായത്തിന്റെ ക്ഷേത്രങ്ങളും അംബേദ്കറുടെ പ്രതിമകളും നശിപ്പിക്കപ്പെടുന്നതെന്നതിന് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കണം.’- അദ്ദേഹം ആവശ്യപ്പെട്ടു.
നശിപ്പിക്കപ്പെട്ട ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് ചിലര്‍ രാംലീല മൈതാനത്ത് അനിശ്ചിതകാല സത്യാഗ്രഹസമരവും ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത ക്ഷേത്രം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 13ന് പഞ്ചാബില്‍ ദളിതര്‍ സമാനമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.