കെവിന്റേത് ദുരഭിമാനക്കൊല; സഹോദരന്‍ ഉള്‍പ്പടെ പത്ത് പ്രതികള്‍ കുറ്റക്കാര്‍; നാല് പേരെ കോടതി വെറുതെവിട്ടു
കെവിന്‍റെ കൊലപാതകക്കേസില്‍ നിര്‍ണായക വിധി പറഞ്ഞത് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി. കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി പറഞ്ഞു. നീനുവിന്റെ സഹോദരനടക്കം പത്ത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. നീനുവിന്റെ അച്ഛന്‍ ചാക്കോ കുറ്റക്കാരനല്ലെന്ന് പറഞ്ഞ കോടതി നാല് പേരെ വെറുതെവിട്ടു. പത്ത് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു. ആകെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
നിലവില്‍ സാനു ചാക്കോ, നിയാസ് മോരൻ, ഇഷാൻ ഇസ്മയിൽ,റിയാസ്, മനു, ഷിഫിൻ, നിഷാദ്, ഫസിൽ, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. നിയാസാണ് കെവിനെ തട്ടിക്കൊണ്ട് പോകാൻ ആസൂത്രണം നടത്തിയ ആൾ. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോൺ , പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്.
കേസില്‍ ശിക്ഷ മറ്റന്നാള്‍ വിധിക്കും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിക്കുകയുണ്ടായി.