പൗരത്വ പട്ടികയില്‍ വരന്റെ പേരില്ല; പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയപ്പോള്‍ വരനും വധുവും ഒളിച്ചോടി

single-img
19 August 2019

ദേശീയ പൗരത്വ പട്ടികയില്‍ വരന്‍റെ പേരില്ലാത്തതിനാല്‍ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറി.
അതോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായതതോടെ വരനും വധുവും ഒളിച്ചോടി. അസമിലാണ് ചിന്തിപ്പിക്കുന്ന ഈ സംഭവം. വിവാഹിതരാകേണ്ട ഇരുവരും സില്‍ചാര്‍ മേഖലയിലാണ് താമസിക്കുന്നത്.

ഈ വിവാഹം നടന്നാൽ ഭാവിയിലുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങള്‍ ഭയന്നാണ് വിവാഹത്തില്‍നിന്ന് പിന്മാറിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. ഇവിടുള്ള കുതുബ്ദ്ദീന്‍ ബര്‍ഭുയ്യ എന്നയാളുടെ മമകളും ദില്‍വാര്‍ ഹുസൈന്‍ ലസ്കറും തമ്മിലെ വിവാഹമാണ് അവസാന നിമിഷം മുടങ്ങിയത്. പെൺവീട്ടുകാർക്ക് മുന്നിൽ പൗരത്വ രേഖകള്‍ ഹാജരാക്കാന്‍ വരന്‍റെ വീട്ടുകാര്‍ക്ക് സാധിക്കാതായതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പിന്മാറിയത്.

ഈ മാസം 15നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹം നടക്കില്ല എന്ന് ഉറപ്പായതോടെ പിറ്റേദിവസം അനുരഞ്ജന ചര്‍ച്ചക്ക് വരന്‍റെ വീട്ടുകാര്‍ എത്തിയെങ്കിലും പെണ്‍വീട്ടുകാര്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് ഇരു വീട്ടുകാരും വാക്കേറ്റമുണ്ടായി.അതിനിടയിൽ വരനെയും വധുവിനെയും കാണാനില്ലാതായി. തുടർന്ന് വരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കി.

പക്ഷെ, ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയതാണെന്നും പോലീസ് അറിയിച്ചു. മാത്രമല്ല ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.