കെ.എം ബഷീറിന്റെ ഫോൺ കാണാതായതിൽ ദുരൂഹത -സിറാജ് മാനേജ്മെന്റ്
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തള്ളി സിറാജ് ദിനപത്രം മാനേജ്മെന്റ്. സംഭവ സ്ഥലത്ത് പുലർച്ചെ 3.30 മുതൽ ഉണ്ടായിരുന്ന തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് സിറാജ് മാനേജർ സൈഫുദ്ദീൻ ഹാജി മാധ്യമങ്ങളോട് പറഞ്ഞു.
അപകട ശേഷം കെ.എം ബഷീറിന്റെ മൊബൈൽ ഫോൺ കാണാതായതിൽ ദുരൂഹതയുണ്ട്. അപകടം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞും ബഷീറിന്റെ ഫോൺ ഉപയോഗത്തിലായിരുന്നു. ഫോണിലേക്ക് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിളിച്ചപ്പോൾ ഒരാൾ ഫോൺ എടുക്കുകയും ചെയ്തു. ഫോൺ എടുത്തത് ഒരു പുരുഷനായിരുന്നു. ഫോൺ കാണാതായതിൽ അന്വേഷണം വേണമെന്നും സൈഫുദ്ദീൻ ഹാജി ആവശ്യപ്പെട്ടു.
കേസിൽ ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെടാൻ കാരണം മ്യൂസിയം എസ്.ഐക്ക് പറ്റിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന ഹരജിയിയിലാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സംഘത്തലവൻ നർക്കോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
അപകടശേഷം ശ്രീറാമിനെ മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ശ്രീറാമിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും മദ്യത്തിന്റെ ഗന്ധം ഉണ്ടെന്നും ആശുപത്രി രേഖയിലുണ്ടായിരുന്നു. ഇത് കണ്ട എസ്.ഐ വീണ്ടും മെഡിക്കൽ പരിശോധന നടത്തണമെന്ന് പറഞ്ഞതല്ലാതെ രേഖാമൂലം ആവശ്യപ്പെട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള് മൊഴി നല്കിയിട്ടും പത്തു മണിക്കൂറിന് ശേഷമാണ് പൊലീസ് രക്തപരിശോധന നടത്തിയത്. ഇതോടെ ശ്രീറാം മദ്യപിച്ചിരുന്നെന്ന് തെളിയിക്കുന്നതിനുള്ള സുപ്രധാന ശാസ്ത്രീയ തെളിവാണ് പൊലീസിന് നഷ്ടമായത്. അന്വേഷണത്തിലെ വീഴ്ചയെ തുടർന്ന് ക്രൈം എസ്.ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തിരുന്നു.