കവളപ്പാറ ഉരുള്‍പൊട്ടലില്‍ മുത്തപ്പന്‍കുന്ന് ഒഴുകിപോയപ്പോൾ ഒരു തുരുത്ത് മാത്രം ബാക്കിയായി; അത്ഭുതകരമായി അതിജീവിച്ചത് എട്ട് വീടുകള്‍

single-img
13 August 2019

കവളപ്പാറയില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മുത്തപ്പന്‍കുന്ന് ഒഴുകിപോയപ്പോള്‍ ഒരു തുരുത്തുമാത്രം ബാക്കിയാക്കി. പ്രവാഹ വഴിയിൽ മുഴുവൻ വീടുകളെയും തുടച്ചുനീക്കി കുത്തിയൊലിച്ചുപോയ ഉരുള്‍ പകുതിവഴി പിന്നിട്ടപ്പോള്‍ രണ്ടായിപ്പിരിയുകയും നടുവില്‍ ഒരു തുരുത്തിനെ മാത്രം അവശേഷിപ്പിച്ച് വീണ്ടും കൂടിച്ചേര്‍ന്ന് ഒഴുകുകയുമായിരുന്നു.

ഒരു പ്രമുഖ മലയാള ദിനപത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉരുൾ പൊട്ടൽ ഉണ്ടാകുമ്പോൾ വീടുകളില്‍ ആളുകളുമുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയെങ്കിലും നാല് ഭാഗത്തും വെള്ളവും ചെളിയും വന്ന് നിറഞ്ഞിരുന്നുവെന്ന് ആ പ്രദേശത്തെ താമസക്കാരിലൊരാളായ പുഷ്പ പത്രത്തിനോട് പറഞ്ഞു.

പുഷ്പ പറഞ്ഞത് ഇങ്ങിനെ:

”രാത്രിയിൽ വീട്ടിൽ ഇരിക്കുമ്പോഴാണ് കുന്നിനുമുകളില്‍ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. ഞങ്ങളും വീട്ടില്‍നിന്നിറങ്ങിയോടി. കൂടുതൽ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

അപ്പോഴത്തെ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുമില്ല. വശങ്ങളില്‍നിന്ന് ചെളിയും വെള്ളവും ഞങ്ങള്‍ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി. പിന്നില്‍ വീടുനില്‍ക്കുന്ന ഭാഗത്തു മാത്രമാണ് പ്രശ്‌നമില്ലാതെ കണ്ടത്. ഞങ്ങള്‍ തിരിഞ്ഞോടി. രാത്രി വീടിനു സമീപം ഭയന്നു വിറച്ച് ഉറങ്ങാതിരുന്നു.”

നിലവിൽ കവളപ്പാറയില്‍ നിന്ന് ഇനിയും 40 പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്നലെ ഇവിടെനിന്നും ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.