“ബീഫും പോര്‍ക്കും ഡെലിവര്‍ ചെയ്യാനാവില്ല”; സൊമാറ്റോയ്ക്കുള്ളില്‍ സമരവുമായി ഡെലിവറി ബോയ്‌സ്

single-img
11 August 2019

ഭക്ഷണത്തിന്റെ പേരില്‍ സൊമാറ്റോയ്ക്കുള്ളില്‍ത്തന്നെ വിവാദം. ഓര്‍ഡര്‍ അനുസരിച്ചുള്ള ഭക്ഷണം ഡെലിവര്‍ ചെയ്യുന്നത് പലപ്പോഴും തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്ന ആരോപണവുമായി നാളെമുതല്‍ സൊമാറ്റോയിലെ ഡെലിവറി ബോയ്‌സ് സമരം ആരംഭിക്കും. ഈ ആഴ്ചയില്‍ പെരുന്നാള്‍ നടക്കാനിരിക്കെ ബീഫും പോര്‍ക്കും ഡെലിവര്‍ ചെയ്യാനാവില്ലെന്നും കമ്പനി ജീവനക്കാരുടെ മതവികാരത്തെ ഉപയോഗിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് സൊമാറ്റോയുടെ അധികൃതരെ തങ്ങള്‍ പരാതി അറിയിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. മൗസിന്‍ അക്തര്‍ എന്ന് പേരുള്ള ഡെലിവറി ബോയ് പറയുന്നതിങ്ങനെ- ‘അടുത്ത കാലത്തായി ധാരാളം മുസ്‌ലിം റെസ്റ്റോറന്റുകള്‍ സൊമാറ്റോയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇവിടെ ചില ഹിന്ദു ഡെലിവറി ബോയ്‌സ് ബീഫ് ഡെലിവര്‍ ചെയ്യാന്‍ വിസ്സമതിച്ചിട്ടുണ്ട്. കമ്പനി കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഞങ്ങളോട് പോര്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ സമ്മതിച്ചില്ല.

ഇത് മാത്രമല്ല, ജീവനക്കാര്‍ക്ക് പണം നല്‍കുന്നതിലും മെഡിക്കല്‍ സൗകര്യങ്ങളുമായും ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. ഇവയൊക്കെയും ഞങ്ങള്‍ തമ്മിലുള്ള സഹോദരബന്ധത്തെ ബാധിക്കുന്നുണ്ട്. വിശ്വാസ പ്രകാരം ഞങ്ങളുടെ മതം അനുവദിക്കാത്ത ഭക്ഷണം വിതരണം ചെയ്യേണ്ടിവരുന്നത് ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുണ്ട്. എല്ലാം കമ്പനിക്ക് അറിയാമെങ്കിലും ഞങ്ങളെ സഹായിക്കുന്നതിനു പകരം ഞങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അവര്‍ ചെയ്യുന്നത്.’

ജീവിക്കാനായാണ് തങ്ങള്‍ ഭക്ഷണം ഡെലിവര്‍ ചെയ്യുന്നതെന്നും മതപരമായ അടിസ്ഥാന അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ഹൗറയിലുള്ള ബജ്‌രാജ് നാഥ് ബ്രഹ്മ എന്നൊരു ജീവനക്കാരന്‍ പറയുന്നത്- ‘ഞാന്‍ ഒരു ഹിന്ദുവാണ്. മറ്റ് ചിലര്‍ മുസ്‌ലിങ്ങളുണ്ട്പ, രസ്പരം ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. കമ്പനി അടുത്തിടെ ചില പുതിയ റെസ്റ്റോറന്റുകളുമായി കൈകോര്‍ത്തിട്ടുണ്ട്. സാഹചര്യം എന്തായാലും ഞങ്ങളോടു ജോലി ചെയ്യാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്തു വിലകൊടുത്തായാലും ഭക്ഷണം കാന്‍സല്‍ ചെയ്യാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

ജീവനക്കാര്‍ ഏതെങ്കിലും പ്രത്യേക ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ സമ്മതമല്ല എന്ന് പറഞ്ഞാല്‍ അത് തര്‍ക്കത്തില്‍ അവസാനിക്കുകയും മാനേജര്‍ ആ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും. കമ്പനിയിലെ മുസ്‌ലിങ്ങളും ഹിന്ദുക്കളും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. സൊമാറ്റോ ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു. അടിയന്തരമായി ഇതവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തിങ്കളാഴ്ച മുതല്‍ ഞങ്ങള്‍ സേവനം അവസാനിപ്പിക്കുകയാണ്.’- ജീവനക്കാര്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നു പറഞ്ഞ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ രജീബ് ബാനര്‍ജി, അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.