നിലമ്പൂരിലെ അംബുട്ടാന്‍പെട്ടിയില്‍ മലവെള്ളപ്പാച്ചിലില്‍ നൂറോളം വീടുകള്‍ ഒലിച്ചുപോയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി;പി.വി അന്‍വര്‍ പറഞ്ഞത് തെറ്റ്
നിലമ്പൂരിലെ ഉരുൾപൊട്ടൽ ഭീതിയുടെ ആഴം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി. നിലമ്പൂരിലെ അംബുട്ടാൻപെട്ടിയിൽ മലവെള്ളം വന്നു നൂറോളം വീടുകൾ ഒലിച്ചുപോയെന്ന വാർത്തയാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.
അംബുട്ടാന്‍പെട്ടിയിലെ ആളുകളെ ഒഴിപ്പിച്ചിരുെന്നന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അതിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എ രംഗത്തു വന്നിരുന്നു.
അംബുട്ടാന്‍പെട്ടിയില്‍ പുഴ കരകവിഞ്ഞു എന്നല്ലാതെ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്.
‘അംബുട്ടാൻപെട്ടിയിൽ നൂറോളം വീടുകൾ ഒലിച്ച് പോയി, ഒരു ഗ്രാമം ഒറ്റപ്പെട്ടു എന്ന തരത്തിൽ മീഡിയ വൺ ചാനൽ ഇന്നലെ അർധരാത്രി പലതവണ വാർത്ത നൽകിയിട്ടുണ്ട്. അവിടെ പുഴ കരകവിഞ്ഞു. അതിനപ്പുറം ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ല. തഹസിദാർ, വില്ലേജ് ഓഫീസർ, ഞാൻ അടക്കമുള്ള ജനപ്രതിനിധികൾ, ഞങ്ങളോട് ആരോടും ഈ സംഭവം അന്വേഷിച്ചിട്ടില്ല. വെള്ളം ഉയർന്നു എന്നതിനപ്പുറം ഇവർ പറയുന്ന തരത്തിൽ ഒന്നും നടന്നിട്ടില്ല.’ പി.വി അൻവർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.