വയനാട് പുത്തുമലയിൽ ഉരുൾപൊട്ടൽ: 40 ഓളം പേരെ കാണാതായി
8 August 2019
വയനാട് ചൂരല്‍മല പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെത്തുടർന്ന് നാല്‍പതോളം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. നിരവധി വീടുകള്‍ തകര്‍ന്നു. പള്ളിയും അമ്പലവും വാഹനങ്ങളും മണ്ണിനടിയിലെന്ന് സംശയം.
സൈന്യവും ദുരന്തനിവാരണസേനയും ഇവിടേക്ക് തിരിച്ചതായി സി.കെ.ശശീന്ദ്രന്‍ എംഎല്‍എ മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിച്ചേരാനായിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. കുറുമ്പാലക്കോട്ടയിൽ രണ്ടിടത്തു ഉരുൾപൊട്ടി. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉടന്‍ എത്തും.
നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ആയിരത്തിലധികംപേരെ മാറ്റിപ്പാര്‍പ്പിച്ചു. റോഡുകളില്‍ മണ്ണിടിഞ്ഞുവീണതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്.