ശ്രീറാമിന് അപകടം ഓർമ്മയില്ല: റെട്രോഗ്രേഡ് അംനേഷ്യയെന്ന് ഡോക്ടർമാർ

single-img
8 August 2019

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യയാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ ആ സംഭവത്തെക്കുറിച്ച് പൂർണ്ണമായും മറന്ന് പോകുന്ന അവസ്ഥയാണ്
റെട്രൊഗ്രേഡ് അംനേഷ്യ.

ഒരു പക്ഷെ സംഭവത്തെ കുറിച്ച് എല്ലാക്കാലത്തേയ്ക്കും മറന്ന് പോകാനും ചിലപ്പോൾ സമ്മര്‍ദ്ദം ഒഴിയുമ്പോൾ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കും. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു. കെഎം ബഷീര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റിമാന്‍റിലായ ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. അപകടത്തിൽ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. റിമാന്‍റിലായിരിക്കെ സര്‍ജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ പിന്നീട് ട്രോമ ഐസിയുവിലേക്കാണ് മാറ്റിയിരുന്നത്. എന്നാൽ ആന്തരിക പരിക്കുകൾ ഇല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ട്രോമാ ഐസിയുവിൽ നിന്ന് നിലവിൽ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടുള്ളത്.