ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരം; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസസഭയില്‍നിന്ന് പുറത്താക്കി
പീഡന പരാതിയിൽ പ്രതിയായ ബിഷപ് ഫ്രാൻകോ മുളയ്ക്കലിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത പേരിൽ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസസഭയില്‍നിന്ന് പുറത്താക്കി. പുറത്താക്കാനുള്ള തീരുമാനം മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ രേഖാമൂലമാണ് അറിയിച്ചത്. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിലും തുടര്‍ന്ന നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.സഭയുടെ ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി. ശമ്പളം മഠത്തിന് നല്‍കിയില്ല. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നിവയും പുറത്താക്കാന്‍ കാരണമായി പറയുന്നു. ഒന്നിലധികം തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്.