ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ പാകിസ്താന്‍; നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കി

single-img
7 August 2019

ഭരണഘടനാ ഭേദഗതിയിലൂടെ ജമ്മു കാശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്താന്‍. ഇന്ത്യയുമായി നിലവിലുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്നദേശീയസുക്ഷാസമിതി യോഗം തീരുമാനിച്ചു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ജാഗ്രത തുടരാന്‍ കരസേനയ്ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലുള്ള തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുമെന്നും ഇസ്മാബാദിലുള്ള ഇന്ത്യന്‍ അംബാസിഡറെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കുമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പാക് വിദേശകാര്യമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവന വന്നതിന് പിന്നാലെ ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലുള്ള പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തു. കാശ്മീരിലെ ഇന്ത്യന്‍ നടപടി ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും ഉന്നയിക്കാനും ആഗസ്റ്റ് 14-ലെ പാകിസ്താന്‍ ദേശീയസ്വാതന്ത്രദിനം കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.