അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസിന് കീഴടങ്ങി

single-img
6 August 2019

അവിഹിതബന്ധം ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ യുവാവ് പോലീസിന് കീഴടങ്ങി. തെലങ്കാനയില്‍ ഹൈദരാബാദിലെ വികാരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 33വയസുള്ള ഗുരു പ്രവീണ്‍ കുമാറാണ് 28 കാരിയായ ഭാര്യ ചാന്ദിനിയെ കൊലപ്പെടുത്തിയത്.

ഭാര്യയെ കൊലചെയ്ത പിന്നാലെ മകന്‍ അയാന്‍, മകള്‍ ക്രിസ്റ്റി എന്നിവരെ പ്രവീണ്‍ കൊലപ്പെടുത്തുകയും
തുടര്‍ന്ന് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു. ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്ത് വരികയായിരുന്നുചാന്ദിനി. ഇവര്‍ ആദ്യ ബന്ധം വേര്‍പ്പെടുത്തിയ ശേഷം പ്രവീണ്‍ കുമാറുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയുമായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചാന്ദിനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രവീണ്‍ കുമാര്‍ സംശയിക്കുകയും യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നെന്നാണ് നാട്ടുകാരുടെ മൊഴി എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വലിയ വഴക്കുണ്ടായി.

ഈ വഴക്കിനെ തുടര്‍ന്ന് പ്രവീണ്‍ കുമാര്‍ ചാന്ദിനിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ ചാന്ദിനി സംഭവംസ്ഥലത്തുവെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പ്രവീണിന്റെ തീരുമാനം.

താന്‍ ആത്മഹത്യ ചെയ്‌താല്‍ മക്കള്‍ അനാഥരാകുമെന്ന് ചിന്തിച്ച പ്രതി പിന്നീട് മക്കളെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. മൂത്ത മകനായ അയാനെ പ്രവീണ്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മകള്‍ ക്രിസ്റ്റിയുടെ തലയ്ക്ക് ഇരുമ്പ് ദണ്ഡിന് അടിച്ച് കൊലപ്പെടുത്തി. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചാന്ദിനിയുടെ ആദ്യ വിവാഹം കഴിഞ്ഞത്. ആ ബന്ധത്തിലുള്ള കുട്ടിയാണ് അയാന്‍.

പിന്നീട് പ്രവീണുമായുള്ള ബന്ധത്തിലെ കുട്ടിയാണ് ക്രിസ്റ്റി. ഭാര്യയായ ചാന്ദിനിയെ ശാരീരികവും മാനസികവുമായി പ്രവീണ്‍ പീഡിപ്പിച്ചിരുന്നു. അതിനെ എതിര്‍ത്തിരുന്ന സ്വന്തം കുടുംബത്തെയും പ്രവീണ്‍ ചീത്ത വീളിച്ചിരുന്നു. കൊലപാതക ദിവസം രാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പ്രവീണിന്‍റെ സഹോദരന്‍ ഫോണ്‍ ചെയ്ത് ബൈക്കിന്‍റെ താക്കോല്‍ ആവശ്യപ്പെട്ടു. താക്കോലുമായി എത്തിയ ശേഷം പ്രവീണ്‍ പോലീസില്‍ കീഴടങ്ങി. കുറ്റസമ്മതവും നടത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.