ശ്രീറാമിന്റെ രക്ത പരിശോധന; മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന
മദ്യ ലഹരിയിൽ വാഹനം ഓടിക്കുകയും അപകടത്തിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്ന് നടത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന. രക്തം പരിശോധനയ്ക്കായി നൽകിയ കെമിക്കല്‍ പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് കൈമാറുക.
വാഹനാപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്. അപകട ശേഷം നിയമം തെറ്റിച്ച് കൊണ്ട് സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറയ്ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം വന്നിരിക്കുന്നത്.
വാഹനം ഓടിച്ചിരുന്ന ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും പറഞ്ഞിരുന്നു. ഇപ്പോൾ വന്ന ഫലത്തെ അടിസ്ഥാനമാക്കി
അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.
ആശുപത്രിയിൽ ആദ്യം വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ സ്മെല്‍ ഓഫ് ആല്‍ക്കഹോള്‍ എന്നെഴുതിയിരുന്നു. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യപിച്ചെന്ന് ബോധ്യമുള്ളത് കൊണ്ടാണ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് മ്യൂസിയം സ്റ്റേഷനിലെ എസ് ഐ ജയപ്രകാശ് പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
അതേപോലെ ശ്രീറാം നല്ലരീതിയില്‍ മദ്യപിച്ചശേഷമാണ് എത്തിയതെന്നും താന്‍ ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാര്‍ ഓടിക്കുകയായിരുന്നു എന്നാണ് വഫ ഫിറോസ് മൊഴി നല്‍കിയിരുന്നത്.