നികുതി വെട്ടിപ്പ്; നടൻ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

single-img
4 August 2019

തമിഴിലെ മുന്‍നിര നടനും അഭിനേതാക്കളുടെ സംഘടനയായ നടികര്‍ തിലകത്തിന്റെ പ്രസിഡന്റുമായ വിശാലിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്. വിശാലിന്റെ പേരിലുള്ള നിര്‍മാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോർ കോടതി വാറന്റ് പുറപ്പെടുവിച്ചത്. കമ്പനി ജീവനക്കാരില്‍ നിന്നും വിശാല്‍ ശമ്പളത്തില്‍ നിന്നും ആദായ നികുതിയിനത്തിൽ പണം പിടിച്ചിട്ടും അതൊന്നും അടച്ചില്ല എന്നതാണ് കേസ്.

കമ്പനി കഴിഞ്ഞ അഞ്ചുവര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക നികുതിയ്ക്കായി പിടിക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ 2007ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ഈ കേസില്‍ ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്‍ ഹാജരാകേണ്ടതായിരുന്നെങ്കിലും വിചാരണയ്ക്ക് എത്തിയിരുന്നില്ല.

ഇതിനുള്ള കാരണമായി കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ചുള്ള സമന്‍സ് ലഭിച്ചിരുന്നില്ലെന്ന് വിശാലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സമന്‍സ് ലഭിക്കാതെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷ എങ്ങനെ സമര്‍പ്പിച്ചുവെന്ന് എതിര്‍ഭാഗം കോടതിയില്‍ വാദിച്ചിരുന്നു.

തുടര്‍ച്ചയായി രണ്ടാം തവണയാണ് സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകുന്നതില്‍ വിശാല്‍ വീഴ്ച്ച വരുത്തിയതെന്നും എതിര്‍ഭാഗം വാദിച്ചു. കഴിഞ്ഞ മാസം 24നായിരുന്നു വിശാല്‍ ഹാജരാകേണ്ടിയിരുന്നത്. വിശാലിന്റെ അസാന്നിധ്യത്തില്‍ വിചാരണ ആഗസ്റ്റ് 28ലേക്ക് മാറ്റിയിരുന്നു.