ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന: അടിയന്തിര നടപടി വേണമെന്ന് ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷൻ
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത സാമ്പിൾ ശേഖരിക്കാൻ അടിയന്തിര നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിർദ്ദേശം. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനം ഓടിച്ചതാണെന്നന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും രക്തസാമ്പിൾ എടുക്കാതെ രക്ഷപ്പെടുത്താൻ മ്യൂസിയം പോലീസ് ശ്രമിച്ചെന്ന പരാതിയിന്മേലാണ് കമ്മീഷന്റെ നടപടി.
ലോക് താന്ത്രിക് യുവജനത ദേശീയാധ്യക്ഷന്‍ സലീം മടവൂര്‍ ആണ് പരാതി നൽകിയത്. മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ അധ്യാപകനായിരുന്നു സലീം മടവൂർ.
സംസ്ഥാന പോലീസ് മേധാവിക്കൊപ്പം സിറ്റി പോലീസ് കമ്മീഷണറും ഉടൻ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം ഇരുവരും റിപ്പോർട്ട് നൽകണം.
മ്യൂസിയം പോലീസാണ് ഗുരുതര വീഴ്ച വരുത്തിയത്. ഐ എ എസ് ഉദ്യോഗസ്ഥനൊപ്പം ഉണ്ടായിരുന്ന സ്ത്രീയും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ഉണ്ടെന്ന് പരാതിയിൽ പറയുന്നു. മ്യൂസിയം പോലീസിന്റെ ഇടപെടൽ വഴി ഉന്നത ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായി പരാതിയിൽ പറയുന്നു.