അപകട സമയത്ത് വാഹനം ഓടിച്ചത് ശ്രീറാം തന്നെ; കൂടെയുണ്ടായിരുന്ന യുവതി പോലീസിന് മൊഴി നല്‍കി

single-img
3 August 2019

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് സ്ഥിരീകരണം. അപകട സമയം ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പോലീസിന് മൊഴി നല്‍കി.

അപകടം നടന്ന ഉടൻ കാറിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ഒരു പുരുഷനാണെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീറാം തന്നെയായിരുന്നു വാഹനം ഓടിച്ചതെന്ന് പോലീസുദ്യോഗസ്ഥരും ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ട്.

അപകടത്തിൽ ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ ശേഖരിക്കാനുള്ള നടപടികളും ഉടന്‍ തുടങ്ങുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കാനായി പോലീസ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അപകടമുണ്ടായ കാറില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തി.

അതേസമയം അപകടശേഷം ആശുപത്രിയിലെത്തിച്ച ശ്രീറാമിന്‍റെ രക്തസംപിളുകള്‍ എടുക്കാന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ അപകട ശേഷം ശ്രീറാമിനെ പരിശോധിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാഗേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ശ്രീറാമിന്റെ രക്തസാംപിളുകള്‍ ശേഖരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടില്ല. എന്നാൽ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന ശ്രീറാമിന്‍റെ സുഹൃത്ത് വഫ ഫിറോസിന്‍റെ രക്തസാംപിളുകള്‍ പൊലീസ് ശേഖരിച്ചു. പക്ഷെ ഇവരുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല.