അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് സുഹൃത്തെന്ന് ശ്രീറാം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്

single-img
3 August 2019

സർവ്വേ ഡയറക്ടറായ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തില്‍ അപകട സമയം ആരാണ് കാര്‍ ഓടിച്ചതെന്ന കാര്യത്തില്‍ ദുരൂഹത. സാക്ഷി മൊഴികളിൽ ശ്രീറാം ആണ് വാഹനമോടിച്ചതെന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. അമിത വേഗതയിലായിരുന്ന വാഹനമിടിച്ചാണ് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീര്‍ മരിച്ചത്.

അതേസമയം വാഹനം ശ്രീറാമിന്‍റെ പേരിലുള്ളതല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇത് വഫാ ഫിറോസ് എന്ന സ്ത്രീയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവർ ആ സമയം ശ്രീറാമിനൊപ്പം കാറിലുണ്ടായിന്നു. അപകടത്തിൽ പെടുമ്പോൾ വഫയാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പറയുന്നത്.

ആരാണ് ഡ്രൈവ് ചെയ്തിരുന്നത് എന്ന് വ്യക്തമാകാനായി അപകടം നടന്നതിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തെ തുടർന്നുള്ള വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിന്‍റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.