ഭീകരാക്രമണ സാധ്യത; ജമ്മു കാശ്മീരിന് പുറമെ പഞ്ചാബിലും അതീവ ജാഗ്രത

single-img
3 August 2019

പാകിസ്താനിൽ നിന്നുള്ള ഭീകര വാദികൾ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ആക്രമണ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മു കാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്നു. പാക് സൈന്യം വൻ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി സുരക്ഷാ സേനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാ​ഗ്രതാ നിർദ്ദേശമാണ് സർക്കാർ നൽകിയത്.

കാശ്മീരിലെ അമർനാഥ്‌ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാ സേന ഇന്നലെ വൈകിട്ടോടെ ആയുധങ്ങളും കുഴി ബോംബുകളും കണ്ടെടുത്തിരുന്നു. ആക്രമണം നടത്താൻ ഭീകരർക്ക് പാക് സൈന്യത്തിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സേനാവക്താക്കള്‍ ഇക്കാര്യം അറിയിച്ചത്.

യുഎസ് നിർമിത ആയുധങ്ങളിലൊന്ന് ഭീകരത്താവളങ്ങളിലുണ്ടായിരുന്നതായി സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടക പാതയില്‍ നിന്നും വൻ സ്ഫോടക ശേഖരം കണ്ടെത്തിയതിനെ തുടർന്ന് താഴ്‌വരയിൽ നിന്ന് ഒഴിഞ്ഞു പോകാൻ തീർഥാടകർക്കും കാശ്മീരിലെ വിനോദ സഞ്ചാരികൾക്കും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേപോലെ കര, വ്യോമ സേനയ്ക്കും കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളോട് സംയമനം പാലിക്കണമെന്ന് ഗവർണർ സത്യപാൽ മാലിക് ആവശ്യപ്പെട്ടു.