കശ്മീരില്‍ ട്രംപിന്റെ സഹായം വേണ്ട; തുറന്നടിച്ച് ഇന്ത്യ

single-img
2 August 2019

കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയെ നിലപാട് അറിയിച്ചു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച അമേരിക്കയുടെ വാഗ്ദാനം ചര്‍ച്ചയായെന്നാണ് ജയശങ്കര്‍ അറിയിച്ചത്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ആവശ്യമില്ല.

കശ്മീരിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും മാത്രമായി അത് നടത്തുമെന്നും ജയശങ്കര്‍ പോംപിയോയെ അറിയിച്ചു.

ജമ്മുകശ്മീരില്‍ മധ്യസ്ഥത വേണോ എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. അമേരിക്ക ഏത് വിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണ്. മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ജയശങ്കര്‍ നടത്തിയത്.

നേരത്തെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ട്രംപിന്റെ വാദം തെറ്റാണെന്ന് ഇന്ത്യ പ്രതികരിക്കുകയും ചെയ്തിരുന്നു.