അമ്പൂരി കൊലപാതകം: പല ഭാഗങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ രാഖിയുടെ മൊബൈല്‍ കണ്ടെത്തി
തിരുവനന്തപുരം അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. കേസിലെ പ്രധാന പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും വീടിനടുത്തുള്ള അമ്പൂരി വാഴച്ചാലിൽ നിന്നാണ് പല ഭാഗങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ മൊബൈൽ ലഭിച്ചത്.
രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈൽ മൂന്ന് ഭാഗങ്ങളായി പൊട്ടിച്ച് വിവിധഭാഗങ്ങളിൽ ഉപേക്ഷിച്ചത്. കൊലപാതക ശേഷം രാഖിയുടെ വസ്ത്രങ്ങളും സമീപപ്രദേശത്ത് ഉപേക്ഷിച്ചതായി പ്രതികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇവ തെരഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇന്നലെ നടത്തിയ പരിശോധനയിൽ രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസും മൺവെട്ടിയും കണ്ടെടുത്തിരുന്നു. ഒന്നാം പ്രതിയായ അഖിലിന്‍റെ വീട്ടിൽ നിന്നാണ് തൊണ്ടിമുതലുകൾ കണ്ടെടുത്തത്. അഖിലും മൂന്നാമത്തെ പ്രതിയായ ആദർശും ചേർന്നാണ് തൊണ്ടിമുതലുകൾ പോലീസിന് കാണിച്ച് കൊടുത്തത്. ജൂലൈ 26-നാണ് രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.