സെക്രട്ടേറിയേറ്റ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് സ്ത്രീയുടെ വ്യാജ ടെലിഫോൺ സന്ദേശം
ഇതിനകം വിവാദമായ ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നതിനിടെ, അതേ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് സ്ത്രീയുടെ വ്യാജ ടെലിഫോൺ സന്ദേശം. വിവരം ലഭിച്ച ഉടൻ സ്ഥലത്ത് പാഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും കെട്ടിടം അരിച്ചു പെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സെക്രട്ടേറിയറ്റിലെ രണ്ടാം അനക്സിന്‍റെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഒരു സ്ത്രീയുടെ ശബ്ദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിയെത്തിയത്. എന്നാൽ താൻ ആരാണ്, എന്താണ് എന്നീ കാരണങ്ങളൊന്നും ഫോൺ വിളിച്ച സ്ത്രീ പറഞ്ഞില്ല. യോഗം നടക്കുന്ന രണ്ടാം അനക്സിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് മാത്രമായിരുന്നു ഫോണിലെ സന്ദേശം. കാൾ വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്.