ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് കിട്ടിയില്ല; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്

single-img
31 July 2019

ലൈംഗികാതിക്രമ കേസില്‍ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കിയ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവോയിലെ പെണ്‍കുട്ടി അയച്ച കത്ത് തനിക്ക് ലഭിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കത്ത് എന്തുകൊണ്ട് തന്റെ ടേബിളില്‍ എത്തിയില്ലെന്ന് സുപ്രീം കോടതി രജിസ്ട്രാറോട് രഞ്ജന്‍ ഗോഗോയ് ചോദിച്ചു. വിഷയത്തില്‍ എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു.

‘ഉന്നാവോയിലെ പെണ്‍കുട്ടി ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചതായ കാര്യം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. കത്ത് ഞാന്‍ കണ്ടിട്ടില്ല. അത് ഇനിയും എന്റെ മുന്‍പില്‍ എത്തിയിട്ടില്ല. നിലവിലെ ഈ അവസ്ഥയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്തിരിക്കും’ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കുല്‍ദീപ് സിങ് സേംഗര്‍ എം.എല്‍.എ.യുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ജൂലായ് 12ന് അയച്ച കത്തില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്.

എന്നാല്‍ ജൂലായ് 12ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. കുല്‍ദീപിന്റെ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി, കേസ് പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാരോടും പറഞ്ഞിരുന്നു.

ഞായറാഴ്ച റായ്ബറേലിയിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇത് ആസൂത്രണം ചെയ്ത ഉണ്ടാക്കിയ അപകടമാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കുല്‍ദീപ് സിങ് സേംഗര്‍ക്കും സഹോദരനുമടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.