അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെ ബോംബാക്രമണം; കുട്ടികളടക്കം 32 മരണം

single-img
31 July 2019

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ ബസ് തകര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 32 പേര്‍ മരിച്ചു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാന്‍ ഇടയുണ്ടെന്ന് ഫറ പ്രവിശ്യയിലെ പോലീസ് വക്താവ് മൊഹിബുള്ള മൊഹിബ് പറഞ്ഞു.

കാണ്ഡഹാറില്‍നിന്നും ഹെറാത്തിലേക്ക് പോകുകയായിരുന്ന ബസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചെ ദേശീയ പാതയിലായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. റോഡില്‍ സ്ഥാപിച്ചിരുന്ന ബോംബില്‍ ബസ് കയറിയാണ് സ്‌ഫോടനം ഉണ്ടായത്.

രണ്ട് ദിവസം മുമ്പ് തിരക്കേറിയ കാണ്ഡഹാര്‍ മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.