പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി; കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കി
പ്രതിപക്ഷത്തുനിന്നും ഭരണമുന്നണിയില്‍ നിന്നും തന്നെയും ഉയര്‍ന്ന എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ച് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റെ ഇരുസഭകളിലുംപാസാക്കുന്നതില്‍ വിജയം കണ്ടു. മുന്‍പേ തന്നെ ലോക്സഭ പാസാക്കിയ ബില്‍ ഇന്ന് രാജ്യസഭയിലും പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു.
പ്രതിപക്ഷത്തുനിന്നുള്ള പാര്‍ട്ടികള്‍ കൂട്ടായി നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയത്. ബില്ലിലേക്ക് എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങളാണ് സര്‍ക്കാര്‍ തള്ളിയത്. പ്രതിപക്ഷ ഭേദഗതി നിർദ്ദേശങ്ങൾ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്.
ഇനി രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമായി മാറുകയും മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായിതീരുകയും ചെയ്യും. മുന്‍പ് ലോക്സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബില്ലിനെ എതിര്‍ത്ത നിതീഷ് കുമാറിന്‍റെ ജനതാദള്‍, എഐഎഡിഎംകെ, തെലങ്കാന രാഷ്ട്രസമിതി എന്നീ കക്ഷികള്‍ ഇന്ന് രാജ്യസഭയില്‍ ബില്ലെത്തിയപ്പോള്‍ നിലപാട് മാറ്റി.
നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബില്‍ പാസ്സാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സഹായകരമായത് ഈ പാര്‍ട്ടികളുടെ ചുവടുമാറ്റമാണ്. ധാരണപ്രകാരം ബില്‍ വോട്ടിനിടുന്ന ഘട്ടത്തില്‍ എഐഎഡിഎംകെയുടേയും ജനദാതളിന്‍റേയും എംപിമാര്‍ രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. അതേസമയം തെലങ്കാന രാഷ്ട്രസമിതിയുടെ എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു.