മുത്തലാഖ് ബില്‍ സ്ത്രീശാക്തീകരണത്തിനാണെന്ന് പറയുന്ന ബിജെപി ആര്‍എസ്എസില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ട്?; രാജ്യസഭയില്‍ ബിനോയ് വിശ്വം എംപി

single-img
30 July 2019

മുത്തലാഖ് ബില്‍ ലക്ഷ്യമാക്കുന്നത് സ്ത്രീശാക്തീകരണത്തിനാണെന്ന് പറയുന്ന ബിജെപി എന്തുകൊണ്ടാണ് ആര്‍എസ്എസില്‍ സ്ത്രീശാക്തീകരണം വേണമെന്ന് പറയാത്തതെന്ന് ബിനോയ് വിശ്വം എംപി. ഇന്ന് രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് സംഘടനയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത് എന്തുകൊണ്ടാണെന്ന് ബിനോയ് വിശ്വം ചോദിച്ചു.

വിവാഹശേഷം മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കുന്നതാണ് ബില്‍.
ഈ നിയമ പ്രകാരം മുസ്ലിം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പോലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളിലുമുണ്ട്.

അങ്ങിനെയുള്ളപ്പോള്‍ ഈ സമുദായങ്ങളിലെ പുരുഷന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? സമൂഹത്തിലെ ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇതരസമുദായങ്ങളില്‍പ്പെട്ട സ്ത്രീകളെ കാണുന്നില്ലായെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ഇതേ ബില്‍ നേരത്തെ രണ്ടുതവണ ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോഴും പാസായിരുന്നില്ല.
ഇപ്പോള്‍ രാജ്യസഭയില്‍ ബില്‍ പാസാകണമെങ്കില്‍ 121 പേരുടെ പിന്തുണയാണ് സര്‍ക്കാറിന് ആവശ്യമുള്ളത്.