ജയ്‌ ശ്രീറാം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

single-img
28 July 2019

ഭക്തിയോടെ വിളിക്കേണ്ട ജയ് ശ്രീറാം വിളി പോര്‍വിളിയായെന്ന പരാതിയുമായി നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. കഴിഞ്ഞ ദിവസം ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്വല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സുധീര്‍ കുമാര്‍ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.

ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മതവികാരം വ്രണപ്പെടുത്തല്‍, രാജ്യത്തിന്‍റെ ഏകത്വം തകര്‍ക്കുക, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ലോകത്തിന്റെ മുന്നിലുള്ള പ്രതിച്ഛായ നശിപ്പിക്കുന്നതാണ് പ്രമുഖര്‍ എഴുതിയ കത്തെന്നാണ് സുധീര്‍ കുമാര്‍ പറയുന്നത്. കത്തിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ ഭരണത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ വിഘടനവാദത്തെ പിന്തുണയ്ക്കുകയാണ് കത്തെഴുതിയ 49 പേരുമെന്നും സുധീര്‍ കുമാര്‍ ആരോപിച്ചു. രാജ്യത്തെ പ്രമുഖരായ ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകരാണ് ജയ് ശ്രീറാം വിളിയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

കേരളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം ചലച്ചിത്രപ്രവര്‍ത്തകരായ മണിരത്നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുള്ളവരാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഇന്നലെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.