എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈയ്ക്ക് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പരിക്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പൊലീസ്

single-img
27 July 2019

സിപിഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എംഎല്‍എയുടെ കൈയുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് തഹസീല്‍ദാര്‍ കളക്ടര്‍ക്കു കൈമാറി. ലാത്തിച്ചാര്‍ജില്‍ എംഎല്‍എയ്ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം എംഎല്‍എയുടെ പരിക്ക് വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. എംഎല്‍എയുടെ കൈയ്ക്കു പരിക്കേറ്റതില്‍ അന്വേഷണം വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ജില്ലാ കളക്ടറാണ് ലാത്തിച്ചാര്‍ജിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ 29ന് മുഖ്യമന്ത്രിക്കു കൈമാറും. ലാത്തിച്ചാര്‍ജിനിടെ കൈയൊടിഞ്ഞുവെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം.

അതേസമയം ഡിഐജി ഓഫീസ് മാര്‍ച്ച് ലാത്തിച്ചാര്‍ജ് വിവാദത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചയെന്ന് സിപിഐ സംസ്ഥാന നേതൃത്വം. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പാര്‍ട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയതെന്നാണ് വിശദീകരണം.

അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദേശമെന്നും ജില്ലാകമ്മിറ്റി ഈ നിര്‍ദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വീഴ്ച പറ്റിയത് എറണാകുളം ജില്ലാ കമ്മിറ്റിക്കാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനാണ് സംസ്ഥാന നേതൃത്വത്തോട് അനുമതി തേടിയതെന്നും അക്രമ സംഭവങ്ങളുണ്ടാകരുതെന്ന പ്രത്യേക നിര്‍ദ്ദേശത്തോടെയാണ് അനുമതി നല്‍കിയതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.

പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയില്‍ ഡിഐജി ഓഫീസ് മാര്‍ച്ചാക്കി മാറ്റിയെന്നും മാര്‍ച്ചിന്റെ ഉല്‍ഘാടനം കഴിഞ്ഞ് ഏറെ വൈകി ആക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി തന്നെയാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. പാര്‍ട്ടി തലത്തില്‍ തെറ്റിദ്ധരിപ്പിക്കലുണ്ടായെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പാര്‍ട്ടിക്കുള്ളില്‍ അന്വേഷണവും നടപടികളും ഉണ്ടായേക്കും.