അമ്പൂരിയിലേത് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം: മൃതദേഹത്തില്‍ ഉപ്പ് വിതറി, പുരയിടം കിളച്ച് കമുക് നട്ടു: കേസിന് തുമ്പായത് മൊബൈല്‍ ഫോണ്‍

single-img
25 July 2019

തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്ന ക്രൂരകൃത്യമെന്ന് പോലീസ്. കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രിത ശ്രമം നടന്നതായും പോലീസ് അറിയിച്ചു. പൂവാര്‍ പുത്തന്‍കടയില്‍ രാജന്റെ മകള്‍ രാഖി മോളുടെ (25) മൃതദേഹമാണ് അമ്പൂരിക്കു സമീപം തട്ടാമുക്കില്‍ പുതുതായി പണിയുന്ന വീടിനു പിന്നിലെ പുരയിടത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്‌നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍ എസ്. നായരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഖിയുമായി അഖിലിന് 6 വര്‍ഷത്തെ പ്രണയമുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ 4 വര്‍ഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായി വിവാഹ നിശ്ചയവും കഴിഞ്ഞുവത്രേ. പുതിയ ബന്ധത്തെ രാഖി എതിര്‍ത്തിരുന്നുവെന്നും എന്തുവന്നാലും അഖിലുമായി മാത്രമേ താന്‍ കഴിയൂവെന്നും ഇവര്‍ നിലപാടെടുത്തുവെന്നാണ് പൊലീസ് ഭാഷ്യം. ഇതോടെ രാഖിയെ ഒഴിവാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു.

സുഹൃത്തുക്കള്‍ക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നു പലഹാരങ്ങളുമായിട്ടാണ് ജൂണ്‍ 21ന് രാഖി വീട്ടില്‍നിന്നു പുറപ്പെട്ടത്. ജോലി എറണാകുളത്തായതിനാല്‍ ആദ്യദിവസങ്ങളില്‍ വീട്ടുകാര്‍ അന്വേഷിച്ചില്ല. ഫോണില്‍ കിട്ടാതായതോടെ പൂവാര്‍ പൊലീസില്‍ പരാതി നല്‍കി. രാഖിയുടെ മൊബൈല്‍ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചത് അമ്പൂരിയില്‍ നിന്നാണെന്ന് വ്യക്തമായതാണ് കേസില്‍ നിര്‍ണ്ണായകമായത്. അമ്പൂരിയിലെ അഖിലിന്റെ ഉറ്റസുഹൃത്ത് ആദര്‍ശിനെ ചോദ്യം ചെയ്ത പൊലീസിന്, ഇദ്ദേഹത്തില്‍ നിന്നാണ് രാഖിയെ കൊന്ന് കുഴിച്ചിട്ടതായുള്ള വിവരം ലഭിച്ചത്.