കോൺഗ്രസ് അധ്യക്ഷപദം പ്രിയങ്കയും തള്ളി
കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിലപാട് പ്രിയങ്ക മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പേരിലൂന്നിയ ചര്‍ച്ചകള്‍ അവസാനിച്ചു. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കൂട്ടക്കൊല നടന്നപ്പോൾ പ്രിയങ്ക നടത്തിയ ഇടപെടൽ പാർട്ടി പ്രവർത്തകരിൽ ആവേശമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കൾ പ്രിയങ്കയെ സമീപിച്ചത്. എന്നാൽ, നെഹ്രു കുടുംബത്തിനുപുറത്തുനിന്നുള്ള ഒരാളാവണം അധ്യക്ഷസ്ഥാനത്തേക്ക് വരേണ്ടതെന്ന് അവർ ആവർത്തിച്ചു.
ഇതോടെ നേരത്തെ ഉണ്ടായിരുന്ന ഏഴുപേരുകളിലേക്ക് ചര്‍ച്ചകള്‍ തിരിഞ്ഞു. മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക്, കുമാരി ഷെല്‍ജ യുവ നിരയില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പട്ടികയിലുള്ളത്. പരിചയ സമ്പത്ത് പരിഗണിച്ചാല്‍ മുകുള്‍ വാസ്‌നിക്കിനോ ദളിത് പ്രാധിനിത്യം പരിഗണിച്ചാല്‍ സുശീല്‍ കുമാര്‍ഷിന്‍ഡക്കോ നറുക്ക് വീഴാനാണ് സാധ്യത.