അഡ്മിഷൻ കേരളത്തിലെ മെഡിക്കൽ കോഴ്‌സിന്, പഠിക്കേണ്ടത് തമിഴ്‌നാട്ടിലെ എഞ്ചിനീയറിംഗ് കോളജിൽ : നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ
കന്യാകുമാരി: മെഡിക്കൽ കോഴ്സെന്ന വ്യാജേന ലക്ഷങ്ങൾ ഡൊണേഷൻ വാങ്ങി ടെക്നിക്കൽ കോഴ്സ് നടത്തി വിദ്യാർത്ഥികളെ കബളിപ്പിച്ചതായി പരാതി. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോകൾ
ഫെയ്സ്ബുക്കിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്.
കന്യാകുമാരി ജില്ലയിലെ തക്കലയിൽ പ്രവർത്തിക്കുന്ന നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ സ്റ്റഡീസ് എന്ന ഡീംഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നെയ്യാറ്റിൻകരയിലുള്ള നിംസ് ആശുപത്രി നടത്തുന്ന കോഴ്സ് ആണെന്ന് പറഞ്ഞുകൊണ്ടാണ് തങ്ങൾക്ക് അഡ്മിഷൻ നൽകിയതെന്നും എന്നാൽ കോഴ്സ് കഴിയാറായപ്പോൾ മാത്രമാണ് തങ്ങൾ പഠിച്ചത് വെറും ടെക്നിക്കൽ കോഴ്സ് മാത്രമാണെന്ന് മനസിലായതെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
കാർഡിയാക് കെയർ പോലെയുള്ള അലീഡ് ഹെൽത് കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്നാം വർഷമായിട്ടും ആശുപത്രിയിൽ പരിശീലനത്തിനു അവസരമൊരുക്കാതെയായപ്പോഴാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തക്കലയിലെ കോളജിൽ നിന്നും വിദ്യാർത്ഥികൾ ചൊവ്വാഴ്ച നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിലെത്തിയ വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതോടെ മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
ചർച്ചയ്ക്കൊടുവിൽ 20 ദിവസത്തിനകം മുന്നേ കോഴ്സിനു അംഗീകാരം നേടിയെടുക്കാമെന്നും അവസാനവർഷ വിദ്യാർത്ഥികൾക്ക് നിംസ് ആശുപത്രിയിൽ പരിശീലനം നൽകാമെന്നുമാണ് മാനേജ്മെന്റ് പ്രതിനിധികൾ ഉറപ്പു നൽകിയിരിക്കുന്നത്. യുജിസി അംഗീകരം ലഭിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി മാനേജ്മെന്റ് പ്രതിനിധികൾ ഇവാർത്തയോട് പറഞ്ഞു.
എന്നാൽ അംഗീകാരമില്ലാത്ത കോഴ്സിനു അഡ്മിഷൻ നൽകി വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയതും തമിഴ്നാട്ടിലെ സർവ്വകലാശാലയിലേയ്ക്കായി കേരളത്തിലെ ആശുപത്രിയിൽ അഡ്മിഷൻ നൽകിയതും പ്രതിഷേധാർഹമണെന്ന് വിദ്യാർത്ഥികൾ പറയുന്നു.