എൽദോ എബ്രഹാം എം.എൽ.എക്ക് തല്ല് കൊണ്ടത് നിർഭാഗ്യകരം: മുഖ്യമന്ത്രി

single-img
24 July 2019

തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാർജിൽ സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാമിന് തല്ല് കൊണ്ടത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

വിദ്യാർഥികൾ ഉണ്ടെങ്കിൽ കോളജിൽ എല്ലാ സംഘടനകൾക്കും രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താൻ അവകാശമുണ്ട്. ചില കോളജുകളിൽ ചില സംഘടനകൾക്ക് അംഗസംഖ്യ കൂടുതലായിരിക്കും. അംഗങ്ങൾ കുറവുള്ളവർ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും പിണറായി പറഞ്ഞു. 

പി.എസ്.സിയുടെ വിശ്വാസ്യത തർക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കാനും യുവജനങ്ങൾക്കിടയിൽ അങ്കലാപ്പ് ഉണ്ടാക്കാനും ശ്രമിക്കുകയാണ്. യൂനിവേഴ്സിറ്റി കോളജ് അക്രമത്തിലെ പ്രതികൾ അതേ കോളജിൽ പി.എസ്.സി പരീക്ഷ എഴുതിയെന്ന് ആദ്യം പ്രചരിപ്പിച്ചു. പരാതി ഉന്നയിക്കാം, പക്ഷേ വിശ്വാസ്യത തകർക്കരുത്. വിമർശനങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കും. അതിവേഗത്തിലാണ് പി.എസ്.സി റാങ്ക് പട്ടിക തയാറാക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

37 വകുപ്പുകളിലായി 1,21,000 ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഫയലുകൾ തീർപ്പാക്കാൻ അടുത്ത മാസം ഒന്ന് മുതൽ മൂന്നു മാസത്തെ തീവ്രയത്ന പരിപാടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഫയലുകൾ വേഗം തീർക്കുന്ന വകുപ്പ് മേധാവിക്ക് അടക്കം ഗുഡ് സർവീസ് എൻട്രി നൽകുമെന്നും പിണറായി പറഞ്ഞു.