കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി
ആഴ്ചകളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഇതോടുകൂടി 14 മാസം മാത്രം നീണ്ടുനിന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ നിലംപൊത്തി. ഇന്ന് സഭയിൽ വിശ്വാസപ്രമേയത്തെ ബിജെപിയുടെ 105 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ 99 അംഗങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. അതോടെ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
ആകെ 205 അംഗങ്ങൾ ഉള്ള നിയമസഭയില്‍ ബിജെപിക്ക് അവരുടെ 105 എംഎല്‍എമാരെയും വിധാന്‍ സൗധയില്‍ എത്തിക്കാന്‍ കഴിഞ്ഞപ്പോള്‍ ഭരണപക്ഷത്തിന് സ്പീക്കര്‍ ഉള്‍പ്പെടെ 100 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് വൈകിട്ട് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പ് ആവിശ്യപ്പെട്ടു.
സർക്കാരിനെ കാലുവാരിയ വിമതര്‍ക്ക് ജെഡിഎസും കോണ്‍ഗ്രസും വിപ്പ് നല്‍കിയിരുന്നെങ്കിലും ഇവര്‍ വിട്ടുനിന്നു. അതോടുകൂടി കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു.ഇനി വിമതരെ അയോഗ്യരാക്കുക എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. അതനുസരിച്ചു കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 15 എംഎല്‍മാരെ അയോഗ്യരാക്കും.
ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാന്‍ താത്പര്യമില്ലെന്നും സ്ഥാനമൊഴിയാന്‍ തയാറാണെന്നും കുമാരസ്വാമി സഭയില്‍ അറിയിച്ചിരുന്നു. സഭയിൽ വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാനാവാതെ കുമാരസ്വാമി സര്‍ക്കാര്‍ വീണതോടെ 15 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് തിരശീലവീണിരിക്കുന്നത്.