കേരള സര്‍വകലാശാല വിസിയെ ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വീട് മാറി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ആക്രമണ സംഭവത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വീട് മാറി. വിസിയുടെ വീടാണെന്ന് കരുതി ഇന്ന് രാവിലെ എബിവിപിക്കാര്‍ ഉപരോധിച്ചത് വിസിയുടെ ഭാര്യ പിതാവിന്‍റെ വീടായിരുന്നു.
ഈ വീടിന്റെ മുന്നിൽ 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ച എബിവിപിക്കാര്‍ അബദ്ധം പറ്റി എന്ന് മനസ്സിലായെങ്കിലും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കും വരെ പ്രതിഷേധം തുടര്‍ന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്കുള്ള പ്രതിഷേധം മുന്‍കൂട്ടി അറിയുന്നതില്‍ പോലീസിന് വീഴ്ച പറ്റി.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നേകാലോടോയാണ് 4 കെ എസ് യു വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ 6 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.