ശിവരഞ്ജിത്തിനെയും നസീമിനെയും കോളേജില്‍ എത്തിച്ച് തെളിവെടുത്തു; കുത്തിയ കത്തി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് ക്യാമ്പസിനുള്ളിലെ ചവറുകൂനയില്‍

single-img
19 July 2019

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളേജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്തു നിന്നാണ് ആയുധം കണ്ടെടുത്തത്.

കോളേജിലെ യൂണിയന്‍ മുറിയിലും പരിസര പ്രദേശങ്ങളിലുമടക്കം പോലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നു പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഒന്നാം പ്രതി ശിവരഞ്ജിത്താണ് കത്തിയെടുത്ത് കൊടുത്തതെന്നും കൈയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് കണ്ടെടുത്തതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്.

എസ്എഫ്‌ഐ അംഗങ്ങളുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞ് നിര്‍ത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിനും പിഎസ്‌സിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വീണ്ടും ഗവര്‍ണറെ കാണും.