ഇതിനുള്ള അടിത്തറയിട്ടത് മുമ്പ് രാജ്യം ഭരിച്ച സര്‍ക്കാരുകളാണ്; അല്ലാതെ ബ്രിട്ടീഷുകാരല്ല; നിര്‍മലാ സീതാരാമനോട് പ്രണബ് മുഖര്‍ജി

single-img
19 July 2019

ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നത് മുന്‍ സര്‍ക്കാറുകള്‍ പാകിയ അടിത്തറയില്‍ നിന്നെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 2024ല്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നത്. ഇതിനുള്ള അടിത്തറയിട്ടത് മുമ്പ് രാജ്യം ഭരിച്ച സര്‍ക്കാറുകളാണ്. അല്ലാതെ ബ്രിട്ടീഷുകാരല്ലെന്ന് പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ചു.

ഫര്‍തറിങ് ഇന്ത്യ പ്രോമിസ് എന്ന വിഷയത്തില്‍ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സാമൂഹിക സെക്ടറുകള്‍ നന്നായി പ്രവര്‍ത്തിച്ചു പോവുന്നത് സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യക്കാരുടെ പ്രവര്‍ത്തനഫലമായാണ്. പഞ്ചവത്സര പദ്ധതികളെ മാത്രമല്ല, പകരം ആസൂത്രണ കമ്മീഷനെയും അവര്‍ ഉപേക്ഷിക്കുകയായിരുന്നു എന്നു പ്രസംഗത്തിനിടെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

പൂജ്യത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ 1.8 ട്രില്യണ്‍ ഡോളറിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥക്കുള്ള അടിസ്ഥാനം ഇതാണ്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് കോണ്‍ഗ്രസ് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിച്ചത. എന്നാല്‍, ആസൂത്രണ കമീഷനെ തന്നെ മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും പ്രണബ് കുറ്റപ്പെടുത്തി.