ക്രിക്കറ്റില്‍ പുതിയ പരീക്ഷണം; പന്തുകൊണ്ട് ബാറ്റ്‌സ്മാന്‍ വീണാല്‍ പകരക്കാരനെ ഇറക്കാം

single-img
18 July 2019


പരിക്കേറ്റ് കളിക്കളം വിടേണ്ടി വരുന്ന താരത്തിന് പകരം മറ്റൊരു കളിക്കാരനെ കളിപ്പിക്കാനുള്ള നിയമം നടപ്പാക്കാനൊരുങ്ങി ഐസിസി. വരുന്ന ആഷസ് പരമ്പരയിലാണ് ഈ സമ്പ്രദായം നടപ്പാക്കാന്‍ ഐസിസി ആലോചിക്കുന്നത്. ആഷസ് പരമ്പര മുതല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടെ സേഫ്റ്റി പ്രോട്ടോക്കോള്‍ നടപ്പിലാക്കാനാണ് ഐസിസി ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

2014ല്‍ തലയില്‍ ബൗണ്‍സര്‍ കൊണ്ട് ഫില്‍ ഹ്യൂസിന് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് സമ്പ്രദായം നടപ്പിലാക്കണം എന്ന ആവശ്യം ഉയര്‍ന്നത്. പരിക്ക് പറ്റി ഒരു കളിക്കാരന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്.

2017ല്‍ രണ്ട് വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഐസിസി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് രീതി ഏര്‍പ്പെടുത്തിയിരുന്നു. കളിക്കിടെ ശാരീരികമായി നേരിടേണ്ടി വരുന്ന അപ്രതീക്ഷിത ആഘാതങ്ങളെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവണം വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഐസിസിയുടെ നീക്കം. ടീം മെഡിക്കല്‍ പ്രതിനിധിയായി എല്ലാ ടീമും ഒരാളെ നിര്‍ദേശിക്കണം. കളിക്കിടയില്‍ മാച്ച് ഡേ ഡോക്ടറുടെ സേവനമുണ്ടാവും.