ആശങ്കയുടെ മുള്‍മുനയില്‍ കോണ്‍ഗ്രസും ജെഡിഎസും; ‘ക്രിക്കറ്റ്’ കളിച്ച് യെദ്യൂരപ്പയും എംഎല്‍എമാരും

single-img
17 July 2019

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്.യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിജെപിയുടെ സംസ്ഥാന മീഡിയ സെല്‍ തന്നെയാണ് ക്രിക്കറ്റ് കളിയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

യെദ്യൂരപ്പ ബാറ്റ് ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടി എംഎല്‍എമാരായ രേണുകാചാര്യയെയും എസ്ആര്‍ വിശ്വനാഥിനെയും കാണാം. എച്ച്. ഡി. കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടുന്നതിന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകളിലായിരുന്ന മുന്‍ മുഖ്യമന്ത്രികൂടിയായ യെദ്യൂരപ്പ ചൊവ്വാഴ്ച കൂടുതല്‍ സമയവും ചിലവഴിച്ചത് എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ ആയിരുന്നു.

വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്–ദള്‍ സഖ്യം പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. വിമതരുടെ രാജി അംഗീകരിച്ചാല്‍ 107 പേരുടെ പിന്തുണയുമായി ബിജെപിയാകും സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

അതേസമയം കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നും സുപ്രീം കോടതി വിഷയത്തില്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അയോഗ്യരാക്കാന്‍ കാരണമില്ലെന്നും രാജിയില്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാന്‍ സ്പീക്കറോടു നിര്‍ദേശിക്കണമെന്നും എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാനാണു രാജിയെന്നു സ്പീക്കര്‍ക്കുവേണ്ടി വാദിച്ച അഭിഷേക് സിങ്‌വി പറഞ്ഞു.

സ്പീക്കറോടു സമയപരിധി നിര്‍ദേശിക്കാനോ, രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്ന് ഉത്തരവിടാനോ കോടതിക്ക് അധികാരമില്ലെന്നും കഴിഞ്ഞദിവസത്തെ ഉത്തരവുകള്‍ പരിധിവിട്ടതാണെന്നും മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി രാജീവ് ധവാന്‍ വാദിച്ചു.

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെയാണു 10 വിമത എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ആദ്യം ഉത്തരവിട്ടു. എന്നാല്‍ സ്പീക്കറുടെ വാദം കേള്‍ക്കാതെയുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കറും കോടതിയെ സമീപിച്ചു. ഇതോടെ സ്പീക്കറുടെ അധികാരത്തിലേക്കും അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്നതിലേക്കും വാദം നീണ്ടു. വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.